Tuesday, November 12, 2013

പച്ചക്കറി കൃഷിയിലൂടെ ജീവിതം

വെള്ളനൊച്ചി രുചിയുടെ രസികന്‍ മുളക്
Posted on: 06 Apr 2013
എം.പി. അയ്യപ്പദാസ്‌


പച്ചക്കറി കൃഷിയിലൂടെ ജീവിതം പച്ചപിടിപ്പിച്ച കഥയാണ് ഐരേണിചുരം തെക്ക്കാരക്കാട് പുരയിടത്തിലെ ശെല്‍വരാജിന് പറയാനുള്ളത്. 

സ്വന്തമായി സ്ഥലമില്ലെങ്കിലും കണ്ണക്കോട് ഏലായിലും പരിസരത്തുമായി മൂന്ന്ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്താണ് മുപ്പത് വര്‍ഷമായി ശെല്‍വരാജ് കൃഷി ചെയ്യുന്നത്. രണ്ടേക്കറില്‍ വാഴ ഇനങ്ങളായ കപ്പയും നേന്ത്രനും കൃഷി ചെയ്യുമ്പോള്‍ ഒരേക്കറില്‍ വെള്ളരിയും വഴുതിനയും കത്തിരിയും മുളകുമാണ് കൃഷി. പച്ചക്കറികളില്‍ കൂടുതല്‍ ലാഭം തരുന്നത് വെള്ളരിയാണെങ്കിലും തനിക്ക് പ്രിയപ്പെട്ട കൃഷി പച്ചമുളക്, പൊന്തന്‍ മുളക് എന്നിങ്ങനെ അറിയപ്പെടുന്ന വെള്ളനൊച്ചിയാണെന്ന് ശെല്‍വരാജ് പറയുന്നു. വിപണിയില്‍ എക്കാലവും പ്രിയവും നല്ല വിലയും കിട്ടുമെന്ന മെച്ചവും ഇതിനുണ്ട്. മണവും രുചിയും വലിപ്പവും ഇളംപച്ചനിറവുമാണ് ഇതിനെ മറ്റിനങ്ങളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നത്. എരിവും കുറവാണ്. 

സാധാരണ എല്ലാ ഇടങ്ങളിലും കാണപ്പെടുന്ന പാണ്ടിമുളക് കറികള്‍ക്ക് എരിവിനായിട്ടാണ് ഉപയോഗിക്കുന്നതെങ്കില്‍ രുചിക്കും മണത്തിനും മറ്റുമാണ് വെള്ളനൊച്ചി ഉപയോഗിക്കുന്നത്. ഞെട്ടോടുകൂടി സാമ്പാറിനും രസത്തിനും നെടുകെ പിളര്‍ന്ന് അവിയലിലും ഇത് ഉപയോഗിക്കുന്നു. ഉള്ളിയും പുളിയും ചേര്‍ത്ത് മുളക് കറിയായും ദാഹശമനത്തിന് സംഭാരത്തിലും സലാഡുകളില്‍ പച്ചയായും തൈരിലിട്ട് ഉണക്കി കൊണ്ടാട്ടമായും മുളക് ബജ്ജിക്കു വേണ്ടിയും ഇത് ഉപയോഗിച്ചുവരുന്നു.

തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി ജില്ലകളിലാണ് വെള്ളനൊച്ചി കൂടുതലായി കൃഷിക്കുള്ളതെങ്കിലും ഇതിന്റെ വന്‍ വിപണന സാധ്യത മനസ്സിലാക്കി തമിഴ് നാട്ടിലും കൃഷി വ്യാപകമാണ്. 

ജൈവരീതിയില്‍ ചെയ്താല്‍ ഒന്‍പത് മാസവും രാസവളം ഉപയോഗിച്ചാല്‍ ആറ് മാസവും വിളവ് തരും. മുളക് ഇളം പച്ചകലര്‍ന്ന നിറമാണെങ്കിലും പഴുത്താല്‍ കടും ചുവപ്പായി മാറും. പഴുത്ത മുളക് ശേഖരിച്ച് ഒരു മാസക്കാലം പുകകൊള്ളിച്ച് വിത്തെടുത്ത് ഉണക്കി ഞാറ്റടിയില്‍ പാകി കിളിര്‍പ്പിച്ച തൈകള്‍ നാലില പ്രായമാകുമ്പോള്‍ പറിച്ചുനടാം.

നിലം കിളച്ചൊരുക്കി നിരപ്പാക്കി നീളത്തില്‍ ചെറുചാലുകളെടുത്ത് അതില്‍ചാണകപ്പൊടി വിതറി വീണ്ടും കിളച്ച് തൈകള്‍ നടും. തൈകള്‍ നന്നായി വേരുപിടിച്ചു വളരുന്നതുവരെ ദിവസം മൂന്നുനേരം നനയ്ക്കണം. നട്ട് പത്ത് നാള്‍ കഴിഞ്ഞ് ആയിരം ചുവടിന് രണ്ടുകിലോ എന്ന തോതില്‍ അമോണിയം സള്‍ഫേറ്റ് വിതറും. അതോടുകൂടി തന്നെ വാക, പുങ്ക്, മരച്ചീനി എന്നിവയുടെ ഇലകൊത്തിയരിഞ്ഞ് ചുവട്ടിലിട്ട് മണ്ണുകൊണ്ട് മൂടും. പത്ത് ദിവസം ഇടവിട്ട് ഒമ്പത്കിലോ വരത്തക്കവിധം വേപ്പിന്‍ പിണ്ണാക്ക്, ചുണക്കപിണ്ണാക്ക് ഇവ ചാണകപ്പൊടിയോടൊപ്പം കലര്‍ത്തി ഇടണം. ഇങ്ങനെ എല്ലാ പത്തുദിവസവും ആവര്‍ത്തിക്കും. അതിരാവിലെയും വെയില്‍ മാഞ്ഞശേഷവും രണ്ടുനേരം ഇലകളില്‍ വീഴത്തക്കവിധം വെള്ളം നനയ്ക്കുകയും വേണം.തൈനട്ട് നാല്പതാംനാള്‍ പൂവിടും. വീണ്ടും 20 ദിവസം കഴിയുമ്പോള്‍ ആദ്യവിളവെടുക്കാം. തുടര്‍ന്ന് എല്ലാ ആഴ്ചകളിലും മുളക് പറിക്കാം. ശരാശരി ഒരു ചുവട്ടില്‍നിന്ന് 600 ഗ്രാം മുതല്‍ ഒന്നരക്കിലോവരെ മുളക് ലഭിക്കും. 

ഇങ്ങനെ ഒരു കൃഷിയില്‍നിന്ന് ആറ് മുതല്‍ ഒമ്പതുമാസംവരെ വിളവെടുത്ത് ആദായം നേടാം. ഒരു കിലോയ്ക്ക് മുപ്പത് രൂപയ്ക്കാണ് ഇപ്പോള്‍ നല്‍കുന്നതെങ്കിലും വിവാഹ ഉത്സവ നാളുകളില്‍ 50 രൂപയ്ക്കും വില്‍ക്കാറുണ്ടെന്ന് ശെല്‍വരാജ് പറയുന്നു. 1000 ചുവട്ടില്‍നിന്ന് ശരാശരി 800 കിലോ മുളകും അതിന്റെ വിലയായി 28,000 രൂപയും കിട്ടും.

ഇതില്‍ കൃഷിപ്പണികള്‍ക്ക് 15,000 രൂപയോളം ചെലവായാലും 13,000 രൂപ അറ്റാദായമായി ലഭിക്കും. വാട്ടരോഗം, കായ്തുരപ്പന്‍ പുഴു ഇവയുണ്ടെങ്കില്‍ കുറോ ക്രോണ്‍, ഇന്‍ഡോഫിറ്റ് എന്നിവ ചേര്‍ത്ത് കായ് പറിച്ചശേഷം രണ്ടാഴ്ചയിലൊരിക്കല്‍ തളിക്കും. സ്വാദേറും വെള്ളനൊച്ചി ഗ്രോബാഗുകളിലും ചട്ടിയിലും മുറ്റത്തുമൊക്കെ മുളക് കൃഷിചെയ്യാം. ഫോണ്‍: 083001863329.